Thursday, October 25, 2012

വയലാര്‍ ഓര്‍മ്മയായിട്ട് 37വര്‍ഷം



  വയലാര്‍ ഓര്‍മ്മയായിട്ട്  37 വര്‍ഷം


             അതെ ,വയലാര്‍ വിട പറഞ്ഞിട്ട് ഈ ഒക്ടോബര്‍ 27 ന് 37വര്‍ഷം തികയുന്നു.

            പാട്ടിന്റെ ഇത്തിരിപ്പോന്ന പളുങ്ക് ചെപ്പുകളില്‍ കവിതയുടെ കടും മധുരം   നിറച്ചു വച്ചാണ്    വയലാര്‍  കടന്നു പോയത് .വേദാന്തം തൊട്ടു വര്‍ഗ്ഗസമര       സിദ്ധാന്തം വരെ പാട്ടിന്റെ പേലവ പുടങ്ങളില്‍ പകര്‍ന്നു വച്ച കവി മലയാള മനസ്സിന്റെയും  കവിതയുടെയും ഹൃദയത്തോട്  ചേര്‍ന്നു  നില്ക്കുന്നു .1955 ല്‍ 'കൂടപ്പിറപ്പ് 'എന്ന ചിത്രത്തില്‍ തുടങ്ങി 1976 ല്‍ 'വേഴാമ്പല്‍' വരെ എത്രയെത്ര ഗാനങ്ങള്‍ .ആ ചിത്രങ്ങളില്‍ ഒട്ടു മിക്കവയും പട്ടു പോയാല്‍ പോലും ആ ഗാനങ്ങള്‍ക്കു മരണമില്ലെന്നുറപ്പ്.
              ഗുരുവായുരപ്പനെയും ശബരിമല ശാസ്താവിനെയും വിശുദ്ധനായ സെബസ്റ്റ്യാനോസിനെയും നിത്യസഹായ മാതാവിനെയുമൊക്കെ കുറിച്ച് ഇത്ര ഉള്ളില്‍ തട്ടിയ ഗാനങ്ങളെഴുതിയ വേറൊരു കവി നമുക്കുണ്ടോ ?

              ചിന്തയുടെ ലോകത്ത് പക്ഷെ , ഇതിനെയൊക്കെ എതിര്‍ത്തു പോന്ന തികഞ്ഞ നിഷേധിയായിരുന്നു, വയലാര്‍ .

              'ഈ മനോഹര തീരത്ത് തരുമോ ,ഇനിയൊരു ജന്മം കൂടി 'എന്നെഴുതിയ കവി നിശ്ചയമായും പുനര്‍ജ്ജന്മത്തില്‍ വിശ്വസിച്ചിരുന്നിരിക്കണമെന്നു പണ്ട് മലയാളം ക്ളാസ്സില്‍ ഒരധ്യാപകന്‍ പറഞ്ഞതോര്‍ക്കുന്നു .
            'പദ്മരാഗ പ്രഭ വിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും കൃഷ്ണ തുളസിപ്പൂക്കളാകാന്‍ വരുന്നു ഞങ്ങള്‍' (ചിത്രം സ്വാമി അയ്യപ്പന്‍) എന്നെഴുതാന്‍ ഒരു യുക്തിവാദിക്ക് എങ്ങനെ കഴിയും എന്ന ചോദ്യം ഒരു ചര്‍ച്ചാവേദിയില്‍ ഉയര്‍ന്നു കേട്ടതുമോര്‍ക്കുന്നു .

               1975 ഒക്ടോബര്‍ 20 നു ചങ്ങനാശ്ശേരി NSS കോളേജിലെ ആര്‍ട്ട്സ് ക്ലബ്ബുദ്ഘാടനമായിരുന്നു വയലാര്‍ പങ്കെടുത്ത അവസാന പൊതുപരിപാടി. വീട്ടില്‍ മടങ്ങിയെത്തിയപാടെ പെട്ടെന്നൊരസഹ്യത തോന്നി .കുറച്ചു ദിവസങ്ങളായി ആലപ്പുഴയിലെ ഒരു ലോഡ്ജില്‍ താമസിച്ചു പാട്ട് എഴുതുന്ന തിരക്കിലായിരുന്നു .എഴുതി മുഴുമിച്ച വരികള്‍ അപ്പോഴും മുറിയില്‍ ഈണം കാത്തു മേശപ്പുറത്ത് കിടന്നിരുന്നു .'തിരുവാകച്ചാര്‍ത്തിനു മുഖശ്രീ വിടരും ഗുരുവായുരപ്പാ.... 'എന്നഗാനം...

No comments:

Post a Comment